Saturday, 2 March 2013

മൂന്ന്



മരണം കാത്തിരുന്ന മൈലാഞ്ചിച്ചെടിയെ
കെട്ടിപ്പിടിച്ചത് മുല്ലവള്ളി .

  •  


രാവിലെ അടിച്ചുവാരിക്കളഞ്ഞത്
വാടിക്കരിഞ്ഞ  പുഞ്ചിരികള്‍...

  •  


കണ്ണുതിരുമ്മിയെണീറ്റു വന്നത്
ഒട്ടുമാവിലെ തളിരിലകള്‍ ...

  •  


മണല്‍ അരിച്ചപ്പോള്‍ കിട്ടിയത്
പുഴയുടെ റൂഹിനെ .

  •  


കൊല്ലന്‍
പാവം ഇരുമ്പിനെ
കൊലയാളിയാക്കിയവന്‍

  •  


പുഴ
കൈതമുള്ളുകള്‍ മുറിവേല്‍പ്പിച്ചിട്ടും
പാറക്കൂട്ടങ്ങള്‍ മുന്നില്‍ നിന്നിട്ടും
ഓടി രക്ഷപ്പെട്ടവള്‍..

  •  


വിധവ
മരണമുടുപ്പിച്ച വെളുത്ത സാരിയില്‍
കണ്ണീരായ് ഉരുകുന്ന മഞ്ഞ് .

  •  



മഴയൊഴിഞ്ഞ മാവിന്‍ചോട്ടില്‍
ഒരു കണ്ണിമാങ്ങയുടെ വിങ്ങലുകള്‍ ..

  •  


പെരുമഴ പെയ്തിട്ടും
ചേമ്പിലക്ക് കിട്ടിയത് രണ്ടുതുള്ളി ...

  •  


ചാറ്റല്‍മഴ
മേഘം കണ്‍മഷിയെഴുതിയപ്പോള്‍
കണ്ണില്‍ തൊട്ടത് ...

  •